Tuesday, November 27, 2007

പത്മനാഭപുരം കൊട്ടാരം - ഫോട്ടോപോസ്റ്റ്


പത്മനാഭപുരം കൊട്ടാരം


തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് പോകുന്ന (എന്‍.എച്ച് 47) റൂട്ടിലൂടെ ഏകദേശം
55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തക്കലെ എന്ന സ്ഥലമായി. ഇവിടെനിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് കല്‍ക്കുളം എന്ന ഗ്രാമത്തിലേക്ക്. ഇവിടെയാണ് സുപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. 1592-1609 എ.ഡി കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ വാണിരുന്ന ഇരവിവര്‍മ്മ കുലശേഖരപെരുമാള്‍ ആണ് 1601- ഓടെ ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാരും ഈ കൊട്ടാരത്തില്‍ പല പരിഷ്കാരങ്ങളും വരുത്തി. 1744 എ.ഡി.യില്‍ മഹാരാജാ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് നവരാത്രി മണ്ഡപവും, കൊത്തുപണികളോടു കൂടിയതും, നാലുനിലകളുള്ളതുമായ “ഉപ്പരിക മാളിക“-യും പണികഴിപ്പിച്ചത്. പിന്നീട് അദ്ദേഹം ഈ കൊട്ടാരം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. അന്നു വരെ കല്‍ക്കുളം കൊട്ടാരം എന്ന് പേരുണ്ടായിരുന്ന ഈ കൊട്ടാരം പത്മനാ‍ഭപുരം കൊട്ടാരം എന്ന് അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു ശേഷം വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ കുലശേഖര പെരുമാള്‍ (ധര്‍മ്മരാജ 1758-98 എ.ഡി) 1790-ഓടെ തിരുവിതാംകൂറിന്റെ തലസ്ഥാ‍നം തിരുവനന്തപുരത്തേക്ക് മാറ്റി. നാലഞ്ചാള്‍ പൊക്കത്തില്‍ കെട്ടിയിരിക്കുന്ന കരിങ്കല്ലു മതില്‍ക്കെട്ടിനകത്താണ് കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്. ഏഴേക്കറോളം വിസ്തൃതിയുണ്ട് ഈ കൊട്ടാര സമുച്ചയത്തിന്. പൂമുഖം, മന്ത്രശാല, മണിമേട (ക്ലോക്ക് ടവര്‍), നാടകശാല, തായ്‌കൊട്ടാരം, ഉപ്പരിക്ക മാളിക, കണ്ണാടിത്തളം, നവരാത്രി മണ്ഡപം, ഇന്ദ്രവിലാസം, ചന്ദ്രവിലാസം, ഊട്ടുപുര എന്നിവയാണ് കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍.

കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ഈ കൊട്ടാരത്തില്‍ നല്ലോരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.
പണ്ടുകാലത്തെ നാണയങ്ങള്‍, ആയുധങ്ങള്‍, വിവിധ ശില്‍പ്പങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ
വളരെ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 09:00 മണിമുതല്‍ വൈകുന്നേരം 05:00 മണി
വരെയാണ് കൊട്ടാരത്തിനകത്തേക്ക് പ്രവേശനം. തിങ്കളാഴ്ച ഒഴിവുദിവസം. കൊട്ടാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ സ്ഥലത്തും ഗൈഡുകളെ കാണാം. അവര്‍ ഓരോ കാഴ്ചകളെ കുറിച്ചും വിശദമായി പറഞ്ഞുതരും. ചരിത്രകുതുകികള്‍ക്കും, കേരളീയ ദാരുശില്‍പ്പകലകളെ കുറിച്ചും, ചിത്രകലകളെ കുറിച്ചും പഠനം നടത്തുന്നവര്‍ക്കും വളരെ നല്ലൊരു സ്ഥലമാണ് പത്മനാഭപുരം കൊട്ടാരം.

കൊട്ടാരം - പടിപ്പുര


മ്യൂസിയം



മുഖപ്പ്



കുളവും, കുളിക്കടവും



ചൈനക്കാര്‍ രാജാവിനു സമ്മാനിച്ച സിംഹാസനം



ഔഷധമൂല്യമുള്ള
നിരവധി മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച കട്ടില്‍. ചൈനക്കാര്‍ സമ്മാനമായി കൊടുത്തതാണത്രേ
ഇത്.


നവരാത്രി മണ്ഡപം



നാഗവല്ലീ... മനോഹരീ..

ഭഗവതി - ദാരുശില്‍പ്പം


എണ്ണയൊഴിച്ചാല്‍, ഒരു രാത്രി മുഴുവന്‍ കത്തുന്ന വിളക്ക്. ഗോളാകൃതിയാ‍ര്‍ന്ന ഭാഗത്ത്
എണ്ണയൊഴിക്കുന്നു. അത് ചെറിയ ഒരു ദ്വാരം വഴി താഴെയുള്ള ചെറിയ തട്ടില്‍ എത്തുന്നു.

തട്ട്









ഊട്ടുപുര



തായ്‌കൊട്ടാരത്തിലെ ഒറ്റപ്ലാവില്‍ തീര്‍ത്ത തൂണ്

ബെല്‍ജിയന്‍
കണ്ണാടി


ഇരുളും വെളിച്ചവും


അകത്തളം



ങ്ഹാ.. ഇതെന്താണെന്ന് മനസ്സിലായോ? ഇതാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റിനുള്ള ഉപകരണം. കൊടും കുറ്റവാളികളെ ഇതിനുള്ളിലാക്കി, തുറസ്സായ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കെട്ടിത്തൂക്കുന്നു.
ഭക്ഷണവും വെള്ളവും കിട്ടാതെ അങ്ങിനെ തളര്‍ന്ന് തൂങ്ങിക്കിടക്കുമ്പോള്‍, കഴുകന്‍മാര്‍
വന്ന് ആദ്യം കണ്ണുകളും, പിന്നെ ശരീരത്തിനെ ഓരോ ഭാഗങ്ങളുമായി കൊത്തിത്തിന്നുന്നു. (ഇതിനെ
പറ്റി ഗൈഡിന്റെ വിവരണം കേട്ടപ്പോള്‍ ശരിക്കും പേടിച്ചുപോയി കെട്ടോ)

തുടി - (വെള്ളം കോരാ‍ന്‍ ഉപയോഗിക്കുന്ന കപ്പിയുടെ പൂര്‍വ്വികന്‍)

തിരുവിതാംകൂ‍ര്‍ രാ‍ജാക്കന്മാരുടെ മറ്റൊരു കൊട്ടാരമായിരുന്ന
കായംകുളം കൃഷ്ണപുരം കൊട്ടാരത്തെ പറ്റി അറിയാന്‍ അപ്പുവേട്ടന്റെ ഈ പോസ്റ്റുകള്‍ കൂടി
കാണുക:

http://appoontelokam.blogspot.com/2007/09/1.html

http://appoontelokam.blogspot.com/2007/09/blog-post.html



Friday, November 9, 2007

സചിത്ര യാത്രാവിവരണം - ജടായുപ്പാറ

ജടായുപ്പാറ - മുകളില്‍ നിന്നുള്ള കാഴ്ച


തിരുവനന്തപുരത്തു നിന്നും, കോട്ടയം പോകുന്ന ദിശയില്‍, (എം സി റോഡിലൂടെ) ഏകദേശം 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചടയമംഗലം എന്ന സ്ഥലമായി. ഇവിടെയാണ് പ്രസിദ്ധമായ ജടായുപ്പാറ സ്ഥിതിചെയ്യുന്നത്. റോഡില്‍നിന്ന് തന്നെ വലിയ ഈ പാറയും, പാറമുകളിലെ ചെറിയ മണ്ഡപവും കാണാന്‍ കഴിയും.


ജടായുപ്പാറ - എംസി റോഡില്‍ നിന്നുള്ള കാഴ്ച

രാവണനുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട്, ജടായു മോക്ഷം കാത്തു കിടന്ന സ്ഥലമാണ് ജടായുപ്പാറ എന്നാണ് ഐതിഹ്യം. ജടായുമംഗലമാണത്രെ പിന്നീടു ചടയമംഗലമായത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറയായതിനാല്‍ മുകളില്‍ കയറാന്‍ ഏതുവഴിയും ഉപയോഗിക്കാം. വന്ന വാഹനം, പാര്‍ക് ചെയ്തതിനു ശേഷം ഞാന്‍ പാറയുടെ ചുവട്ടിലേക്ക് നടന്നു. ക്യാമറ മാത്രമെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കയറിക്കഴിഞ്ഞപ്പോഴാണ്, വിചാരിച്ച അത്ര എളുപ്പമല്ല മലകയറ്റം എന്നു മനസ്സിലായത്. പോകുന്ന വഴിയില്‍ ഇടക്കിടക്കു വിശ്രമിച്ചും, ഫോട്ടൊ എടുത്തും പതുക്കെയാണ് മുകളിലേക്കു കയറിയത്. ഏകദേശം ഒരു മണിക്കൂ‍റെടുത്തു മുകളിലെത്താന്‍. അപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു അവശനായിരുന്നു. വഴിയില്‍ ഒരിടത്തു ചെറിയ ഒരു തെളിനീരുറവ കണ്ടതാണ്. ആ സമയത്തു അതിനെ അവഗണിച്ചു. അതു ഞാന്‍ ചെയ്ത തെറ്റ്.


മുകളില്‍ ഒരു മണ്ഡപവും, അകത്തു ധനുര്‍ധാരിയായ ശ്രീരാമന്റെ ഒരു പ്രതിമയുമുണ്ട്. ഒരാള്‍ പൊക്കമുണ്ടു ആ പ്രതിമയ്ക്. സമയം 11 മണിയായിരിക്കുന്നു. തലക്കു മുകളില്‍ വെയില്‍ കത്തി നില്‍ക്കുകയാണ്. ആ മണ്ഡപത്തിന്റെ തണലില്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ തളര്‍ന്നു വീണു. കുറച്ചു നേരം അങ്ങിനെ വിശ്രമിച്ചു. പിന്നീടു ഫോട്ടൊ ഏടുക്കാന്‍ വേണ്ടി ചുറ്റി നടന്നു. ഒരു വിമാനത്തില്‍ നിന്നെന്നപോലെ താഴെ മനോഹരമായ കാഴ്ചകള്‍. ഇളം തെന്നല്‍. ഒരു മനുഷ്യജീവി പോലും അടുത്തെങ്ങും ഇല്ല. പ്രകൃതിയും ഞാനും മാത്രം. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു അത്. തളര്‍ച്ചയെല്ലാം എങ്ങോ പോയ്‌മറഞ്ഞു. ഏകദേശം ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ അത്ര വലിപ്പമുണ്ട് പാറയുടെ മുകള്‍പരപ്പ്.സീതാദേവിയുടെ കാല്പാട് എന്നു വിശ്വസിക്കുന്ന ഒരു അടയാളം അവിടെ ഒരു സ്ഥലത്തു കണ്ടു. സീതാ-രാ‍മന്‍മാര്‍ ഭക്ഷണം ഉണ്ടാക്കി എന്നു കരുതുന്ന ഒരു പാറക്കെട്ടും ഞാന്‍ കണ്ടു. അടുക്കളപ്പാറ എന്നാണത്രെ അതിന്റെ പേര്. വഴിയില്‍ വച്ചു പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ പറഞ്ഞതാണ് ഇത്. തിരിച്ചിറങ്ങുമ്പോള്‍, മനസ്സില്‍ ഒരു ചെറിയ കുറ്റബോധത്തോടെ, നീരുറവയിലെ ജലം, വയര്‍ നിറയുന്നതു വരെ കുടിച്ചു.


പച്ച... നീല...


ഒരു പിക്നിക്കിനു പറ്റിയ സ്ഥലമാണ് ജടായുപ്പാറ. പോകുമ്പോള്‍ ധാരാളം വെള്ളവും ഭക്ഷണവും കൊണ്ടുപോകണം എന്നു മാത്രം. രാവിലേയൊ (പത്തു മണിക്കു മുന്‍പ്) വൈകിട്ടൊ (5 മണിക്കു ശേഷം) ആണു അഭികാമ്യം. കഴിയുന്നതും ഒറ്റക്കു പോകാതിരിക്കുക. ഒന്നിനേയും കുറച്ചു കാണാതിരിക്കുക, എത്ര ചെറിയ വസ്തുവാണെങ്കിലും. മല കയറുമ്പോള്‍, അതിനെ കീഴടക്കുന്നു എന്ന ചിന്ത ഒഴിവാക്കുക. മറിച്ച് അതിനെ ബഹുമാനിക്കാന്‍ പഠിക്കുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രങ്ങളാണു നല്ലത്. പുല്ലു കൊണ്ടു ശരീരം മുറിയുന്നതു ഇങ്ങനെ ഒഴിവാക്കാം. ഷൂസ് നിര്‍ബന്ധമാണ്, പാമ്പുകള്‍ ഉള്ള സ്ഥലമായതിനാല്‍ പ്രത്യേകിച്ചും.






അപ്‌ഡേറ്റ് (നവംബര്‍ 09, 2007): ചടയമംഗലം എന്ന സ്ഥലനാമം ഉണ്ടായതിനെപറ്റി രണ്ട് ഐതിഹ്യങ്ങളും കൂടി കേട്ടു. ചടയന്‍ - ജടയന്‍ - ശിവന്‍‍ വാഴുന്ന സ്ഥലമാണത്രെ ജടയമംഗലവും, പിന്നീട് ചടയമംഗലവും ആയത്. പുരാതനമായ ഈ ശിവക്ഷേത്രം ചടയമംഗലത്ത് ഇന്നും കാണാം. അതല്ല, പ്രസിദ്ധനായ ചേരരാജാവ് ചടയന്റെ നാടാണ് പിന്നീട് ചടയമംഗലമായത് എന്നും കേള്‍ക്കാനുണ്ട്.

Wednesday, November 7, 2007

സചിത്ര യാത്രാവിവരണം - ചിതറാല്‍ ജൈന സ്മാരകങ്ങള്‍

തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയില്‍, മാര്‍ത്താണ്ഡത്തു നിന്നും തിരുനെല്‍വേലി റൂട്ടിലൂടെ ഏകദേശം നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറ്റൂര്‍ ഗ്രാമമായി. അവിടെ നിന്നും ഇടത്തോട്ടു 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിതറാല്‍ എത്തിചേരാം. ഇവിടെയുള്ള ഒരു കുന്നിന്‍ മുകളിലാണ് ഒന്‍പതാം നൂറ്റാണ്ടിലേത്‌ എന്നു കരുതപ്പെടുന്ന ജൈന സ്മാരകങ്ങള്‍ ഉള്ളത്‌. ഈ സ്ഥലം ചരിത്രപരമായി അറിയപ്പെടുന്നത്‌ തിരുച്ചരണാത്തുപള്ളി എന്നാണു. സഞ്ചാരികള്‍ക്ക്‌ കുന്നിന്റെ അടിഭാഗം വരെ വാഹനത്തില്‍ പോകാവുന്നതാണ്‌. വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യവും, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്‌. എകദേശം 1.5 കിലോമീറ്റര്‍ മുകളിലേക്കു കയറിയാല്‍ കുന്നിന്റെ മുകളിലെത്താം.



വഴിയില്‍ നിന്നുള്ള കാഴ്ചകള്‍


ഈ കുന്നിന്റെ നല്ലൊരു ഭാഗവും ഇപ്പൊള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ കീഴിലാണ്‌. ഈ സ്ഥലം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും, ചരിത്രകുതുകികള്‍ക്കും വിപുലമായ സൗകര്യങ്ങളാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. വലിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌ ചിതറാല്‍ കുന്ന്‌. കുന്നിന്റെ മുകള്‍ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്‌. വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന വഴിയുടെ ഇരുവശവും നാനാതരത്തില്‍ പെട്ട ചെടികളും, ബദാം, സപ്പോട്ട തുടങ്ങിയ മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇടക്കിടക്കു വിശ്രമിക്കാനുള്ള കല്‍ബഞ്ചുകളും, പൂന്തോട്ടങ്ങളും സഞ്ചാരികള്‍ക്കു കയറ്റം കയറുമ്പോഴുള്ള ക്ഷീണം ലഘൂകരിക്കാന്‍ ഉതകുമെന്നതു തീര്‍ച്ചയാണ്‌. വലിയ പാറക്കെട്ടുകള്‍ പൊട്ടിച്ചാണ് കുന്നിലേക്കുള്ള വഴിയില്‍ പാകിയിരിക്കുന്നത്‌. ഇങ്ങനെ പൊട്ടിച്ചെടുത്ത പാറക്കെട്ടുകള്‍ ഞങ്ങള്‍ വഴിയില്‍ കണ്ടു. സമയം രാവിലെ 9 മണിയേ ആയിരുന്നുള്ളൂവെങ്കിലും വെയിലിനു നല്ല ചൂട്‌ അനുഭവപ്പെട്ടു. വഴിയുടെ ഇരുവശത്തേക്കു നോക്കിയാലും പ്രകൃതി രമണീയമായ കാഴ്ചകളാണ്‌ ഉള്ളത്‌. കഠിനമായ വെയിലേറ്റു ഞങ്ങള്‍ ശരിക്കും തളര്‍ന്നു പോയിരുന്നു. പക്ഷെ മുകളില്‍ ചെന്നപ്പോള്‍ ആ തളര്‍ച്ചയെല്ലാം എങ്ങോ പോയ്മറഞ്ഞു. അത്ര മനോഹരമാണ്‌ അവിടം. വലിയ രണ്ടു പാറകള്‍ക്കരികെ നില്‍ക്കുന്ന പേരാല്‍ മരത്തിന്റെ തണലില്‍ കല്‍ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുനു. ഇതു ക്ഷീണിച്ച യാത്രികര്‍ക്കു ശരിക്കും അനുഗ്രഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങി. വലിയ രണ്ടു പാറകള്‍ക്കിടയിലൂടെ നടന്നു വേണം പാറക്കെട്ടുകളുടെ അപ്പുറത്തെത്താന്‍. ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്‌. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് ഞങ്ങള്‍ അപ്പുറത്തെത്തി. ഇതില്‍ ഒരു പാറയുടെ മുകളില്‍ പണി പൂര്‍ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്‌. ഞങ്ങള്‍ ഈ വിടവിലൂടെ അപ്പുറത്തു കടന്നു. മുന്‍വിധികളെ തകര്‍ക്കുന്ന ഒരു കാഴ്ചയായിരുന്നു അപ്പുറത്തു കണ്ടത്‌.



ധ്യാനിച്ചിരിക്കുന്ന ബുദ്ധന്റെ വിവിധ രൂപങ്ങള്‍ പാറയുടെ വശങ്ങളില്‍ കൊത്തിവച്ചിരിക്കുന്നു. കൂടാതെ, നഗ്നരായ ആണ്‍ പെണ്‍ സന്യാസിമാരുടെ? രൂപങ്ങളും ഉണ്ട്. സിംഹത്തിന്റെ സമീപത്തു നില്‍ക്കുന്ന ഒരു ദേവിയുടെ ശില്‍പവും ശ്രദ്ധയാകര്‍ഷിക്കുന്നു. കൊത്തുപണികളുടെ പരിപൂര്‍ണത എടുത്തു പറയേണ്ട ഒന്നാണ്. നൂറ്റാണ്ടുകളായി മൂകം നില്‍ക്കുന്ന ഈ ശില്പങ്ങളോടും, അതു കൊത്തിയ ശില്പികളോമുള്ള പ്രാര്‍ഥന ഉള്ളിലൊതുക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു. മുഴുവനായും കല്ലില്‍ തീര്‍ത്ത ഒരു ക്ഷേത്രവും, ബലിപീഠവും ഇവിടെ ഉണ്ട്‌. ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു നാഗരാജ പ്രതിഷ്ഠയും കാണാം. ഇതിലാകെ ആരോ മഞ്ഞള്‍പൊടി കൊണ്ടു അഭിഷേകം നടത്തിയിരിക്കുന്നു. നാഗാരാധനയുടെ പ്രധാനപ്പെട്ട ഘടകമാണല്ലോ മഞ്ഞള്‍പ്പൊടി.



ക്ഷേത്രത്തിന്റെ തറക്കു എകദേശം 6-7 അടി ഉയരം വരും। പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നതു കൊത്തുപണികളോടു കൂടിയ, കരിങ്കല്ലു തൂണുകള്‍ ഉള്ള ഒരു വരാന്തയിലേക്കാണ്‌. ഈ വരാന്തയില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വാതില്‍. പ്രധാന വാതില്‍ തുറക്കുന്നതു ഒരു ഹാളിലേക്കാണ്‌. ഈ ഹാളിലും കരിങ്കല്ലു കൊണ്ടുള്ള തൂണുകളില്‍ കൊത്തുപണികള്‍ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന 3 ഗര്‍ഭ ഗൃഹങ്ങളുടെ വാതിലുകള്‍ തുറക്കുന്നതു ഈ ഹാളിലേക്കാണ്. ഹാളിനകത്തേക്കു കയറാനുള്ള വാതില്‍ അടച്ചിരുന്നതിനാല്‍ ഉള്ളില്‍ കയറി കാണാം എന്നുള്ള ഞങ്ങളുടെ മോഹം വെറുതെയായി. ഏങ്കിലും ജനാല വഴി കുറച്ചെങ്കിലും കാഴ്ച്ചകള്‍ കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു.

അമ്പലത്തിനു മുന്നില്‍ പ്രകൃത്യാ തന്നെ രൂപപ്പെട്ട ചെറിയ ഒരു കുളം ഉണ്ട്‌. ഇതിലേക്കു ഇറങ്ങാന്‍ കരിങ്കല്ലില്‍ പടികള്‍ ഉണ്ടാക്കിയിരിക്കുന്നു. ഈ കുളത്തിലെ വെള്ളം ചെറിയ അണ കെട്ടി സംരക്ഷിച്ചിരിക്കുന്നു. പണ്ടെന്നോ സ്ഥിരമായി വെള്ളം ഒഴുകിയിരുന്ന സ്ഥലമായിരുന്നു അത് എന്ന്‌, പന്തലിച്ചു നില്‍ക്കുന്ന കൈതകള്‍ സാക്ഷ്യപ്പെടുത്തുന്നു. കുളം കഴിഞ്ഞാല്‍, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ്‌വരയാണ്‌. അമ്പലത്തിന്റെ പരിസരം വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുനതു കണ്ടപ്പൊള്‍ അല്‍ഭുതം തോന്നി. ഈ അമ്പലത്തിന്റെ വലതു ഭാഗത്തായി ഒരു മടപ്പള്ളി ഉണ്ട്. ഇവിടെയാണ്‌ ഭക്തര്‍ നിവേദ്യം ഉണ്ടാക്കുന്നത്‌. ഇതിനു വലതുഭാഗത്തായി പാറയുടെ വശങ്ങളില്‍ പുരാതന ലിപിയില്‍ എന്തോ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ലിപികള്‍‍, ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ലിഖിതങ്ങളില്‍ സ്പര്‍ശിച്ചപ്പോള്‍തന്നെ മനസ്സു പുറകോട്ടു പോയപോലെ...




ക്ഷേത്രത്തിനകത്തു മഹാവീരന്‍, പരസ്വനാദ്‌, പദ്മാവതി ദേവി എന്നിവര്‍ക്കായി 3 ഗര്‍ഭഗൃഹങ്ങളാണ് ഉള്ളത്. 1913 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല്‍ ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്‌. കഷ്ടപ്പെട്ടു കുന്നു കയറിവന്ന് ദേവിക്കു നിവേദ്യം അര്‍പ്പിച്ചു സംതൃപ്തിയടയാന്‍ വന്ന കുറച്ചു ഭക്തരെയും ഞങ്ങള്‍ അവിടെ കണ്ടു.



ജൈനന്മാരുടെ, പ്രതേകിച്ചും ദിഗംബരന്മാരുടെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്‌ തിരുച്ചരണാത്തുപള്ളി. പണ്ടുകാലത്തു ജൈനന്മാരുടെ പാഠശാലയായ ഇവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നടത്തിയിരുന്നതായി അറിയാന്‍ കഴിഞ്ഞു. തമിഴ്‌ നാടിന്റെ ഈ ഭാഗത്തു ജൈന സ്വാധീനം ഉണ്ടാവാന്‍ കാരണം ജൈന രാജാവ് മഹേന്ദ്ര വര്‍മന്‍ (610-640 എ-ഡി ) ആണെന്ന് കരുതപ്പെടുന്നു.



ചരിത്രത്തിന് മൂകസാക്ഷിയായ ഈ ചെറിയ കുന്നിനും പലതും പറയാനുണ്ട്‌. പക്ഷെ നമ്മള്‍ കാതോര്‍ക്കണമെന്നു മാത്രം. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങള്‍ തിരിച്ചു പോന്നു. എന്തായാലും, സഞ്ചാരികള്‍ക്ക്‌, പ്രത്യേകിച്ചും ചരിത്രത്തിലേക്ക്‌ ഒരു മടങ്ങിപോക്ക്‌ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു സ്ഥലമാണു ചിതറാല്‍.




മുകളിലെ കാഴ്ചകള്‍
കല്ലുകൊണ്ടുള്ള കവാടം

പാറയിടുക്കിലൂടെ അപ്പുറത്തേക്ക്...

ബുദ്ധനും ശിഷ്യന്മാരും?

ഭൂമിയ്ക്കു കിട്ടിയ സ്ത്രീധനങ്ങള്‍‍...

ക്ഷേത്രം-മുന്നില്‍ നിന്നുള്ള ദൃശ്യം

ക്ഷേത്രച്ചുമരിലെ കൊത്തുപണികള്‍

ധ്യാന നിരതനായി...


ചിറ

പച്ചയാം വിരിപ്പിട്ട...

ശിലാ ലിഖിതങ്ങള്‍

ക്ഷേത്രം - വലതുവശത്തു നിന്നുള്ള കാഴ്ച


ഒരു പ്രതലം കിട്ടിയാല്‍ അവിടെ വൃത്തികേടുകള്‍ എഴുതുക എന്ന ഇന്ത്യക്കാരന്റെ സ്വഭാവത്തിന്‌ ഈ സ്ഥലവും വിഭിന്നമല്ല. ഇത്രയും മനോഹരമായ പാറപ്പുറത്തും, പരിസരങ്ങളിലും ഓട്ടുകഷണങ്ങള്‍ കൊണ്ടും മറ്റും വരച്ചു വൃത്തികേടാക്കാന്‍ മുന്‍പു ഇവിടെ വന്ന സഞ്ചാരികള്‍ കാണിച്ച വ്യഗ്രത പരമപുഛത്തോടെയും, വേദനയൊടേയും മാത്രമേ ഓര്‍ക്കാനാകൂ.


ഇവിടേക്കു വരുന്ന സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. സ്വന്തം വാഹനത്തില്‍ വരുന്നതാണ് നല്ലത്. വെള്ളം ധാരാളം കൊണ്ടുവരണം. കുന്നിന്റെ മുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ലഘുഭക്ഷണം കരുതുന്നത് നന്നായിരിക്കും. അതിരാവിലെയൊ വൈകിട്ടൊ ആണ് യാത്രയ്ക്കൂ അഭികാമ്യം, പ്രത്യേകിച്ചും ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നല്ല ലൈറ്റിങ് കിട്ടും. ചുമരില്‍ വൃത്തികേടുകള്‍ എഴുതാതിരിക്കുക. പുരാതനമായ ഇത്തരം സ്മാരകങ്ങളെ ബഹുമാനിക്കുക.മദ്യപാനവും പുകവലിയും നിര്‍ബന്ധമായും ഒഴിവാക്കുക. കാരണം ഇത്, അതിനു പറ്റിയ സ്ഥലമല്ല എന്നതു തന്നെ.

Sunday, November 4, 2007

കായലോളങ്ങള്‍ പാടും കഥകള്‍ - ഫോട്ടോപോസ്റ്റ്

ആലപ്പുഴ പോയി ഹൌസ്‌ബോട്ടില്‍ കയറി കായലിലൂടെ ഒന്നു കറങ്ങുക എന്നത് മനസ്സില്‍ കുറെ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു. അടുത്തിടെ അത് ഒത്തുകിട്ടി. കൂടെ ഈ പടങ്ങളും...
പോകുവാന്‍ നമുക്ക് ഏറെ ദൂരമുണ്ടതോര്‍ക്കണം...
കളകളം.. കായലോളങ്ങള്‍ പാടും കഥകള്‍...
കാലം മാറിവരും...
തിത്തി..ത്താരാ... തിത്തിത്തൈ..

വഴിയില്‍ കണ്ട് പിരിഞ്ഞവര്‍

ഹരിതഭൂമി


ഊര്‍ജ്ജരേഖകള്‍...

ഇതാ വേറൊരു കൂട്ടുകാരന്‍...


അകലേ

കേരനിരകളാടും...

ഹരിത ചാരുതീരം...

കുട്ടനാടന്‍ പുഞ്ച...

വെള്ളം വെള്ളം സര്‍വത്ര

കാവല്‍ക്കാരന്‍

വിട...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP