Showing posts with label കേട്ട കഥകള്‍. Show all posts
Showing posts with label കേട്ട കഥകള്‍. Show all posts

Monday, May 21, 2007

അമ്മാവന്റെ പെനാല്‍റ്റി കിക്ക്

രംഗം 1

ഇതു ഒരു സംഭവകഥയാണ്, കേരളത്തിലെ ഒരു തീരദേശ ജില്ലയിലാ‍ണ് സംഭവം നടക്കുന്നത്. അമ്മാ‍വന് അമ്മാ‍യിയെ ഭയങ്കര സംശയം. തളത്തില്‍ ദിനേശന്‍ തോറ്റുപോകും. അമ്മായിക്ക് ഒരു ജാരന്‍ ഉണ്ടെന്നുതന്നെയാണ് അമ്മാവന്റെ ഉറച്ച വിശ്വാസം. അമ്മാ‍വന്‍ പല അടവുകളും പയറ്റി, പക്ഷെ “ജാരന്‍” അതിലൊന്നും വീണില്ല. വീടിന്റെ മുറ്റം നിറയെ മണല്‍ വിരിച്ചിട്ടിരിക്കുകയാണ്. പുറത്തു പോകുമ്പോള്‍, മണല്‍ ഒരേ നിരപ്പില്‍ വടിച്ചു വൃത്തിയാ‍ക്കി വയ്ക്കും. ഈ മണലില്‍ വല്ല കാല്പാടുകളും കണ്ടാല്‍, രാത്രി അമ്മായിയുടെ നിലവിളി ആ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കാം. സ്കൂള്‍ കുട്ടികള്‍ പൂക്കള്‍ പറിക്കാന്‍ വന്നാലും, തല്ല് അമ്മായിക്കാണ്.

അമ്മാവന് വൈകുന്നേരം അല്പം മിനുങ്ങുന്ന സ്വഭാവം ഉണ്ട്. അന്നു സ്വല്പം നന്നായിത്തന്നെ മിനുങ്ങി അമ്മാവന്‍ വീട്ടില്‍ വന്നു. മണലിലെങ്ങാ‍നും വല്ല കാല്പാടുകളുമുണ്ടോ എന്നു ടോര്‍ച്ചടിച്ച് പരിശോധിച്ചു.
“ഇന്നെന്താടീ... നിന്റെ മറ്റവന്‍ വന്നില്ലേ...”. മുന്‍വാതില്‍ അടയുന്നു..., അമ്മായിയുടെ നിലവിളി പശ്ചാത്തലത്തില്‍. സമയം രാത്രി ഒരു രണ്ട്, രണ്ടര, മൂന്ന് (ആ‍.. എത്രേങ്കിലുമാകട്ടെ...) മണി ആയിക്കാണും. “പുറത്തു നിന്നും ഒരു കാലടിശബ്ദം കേള്‍ക്കുന്നില്ല്ലേ.....“, ഡിറ്റക്റ്റീവ് അമ്മാവന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു പുറത്തുവന്നു. നേര്‍ത്ത നിലാവുണ്ട്. എന്നാല്‍ ഒന്നും വ്യക്തമായി കാണാനും പറ്റുന്നില്ല. ങേ...!, വരാന്തയുടെ ഒരറ്റത്തായി ഒരാള്‍ കൂനിക്കൂടി ഇരിക്കുന്നു. അമ്മാവന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.., കണ്ണ് ക്ലച്ചുപിടിക്കുന്നില്ല. വൈകുന്നേരം അല്പം ഓവറായിരുന്നു. ടോര്‍ച്ചടിച്ചാ‍ല്‍ അവന്‍ ചിലപ്പൊ ഓടി രക്ഷപ്പെടും.. അതു വേണ്ട..

“എടാ ‌‌-------- മോനേ......” (വായനക്കാരാ/രീ, അറിയാവുന്ന നല്ല ഒരു തെറി വച്ചു ഒന്നു പൂരിപ്പിച്ചേക്കണേ...)

അട്ടഹസിച്ചുകൊണ്ട്, കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ അമ്മാവന്‍ പെനാല്‍റ്റി കിക്കെടുത്തു.

“ആ... ആ‍ ആ... ആ‍ാ.........”

ശ്രുതി അല്പം പോലും തെറ്റാതെ അട്ടഹാസം എങ്ങിനെ നിലവിളിയായി രൂപാന്തരപ്പെടുന്നു എന്ന് ആ പഞ്ചായത്തിലുള്ളവര്‍ക്ക് അന്നു മനസ്സിലായി.

രംഗം 2

സ്ഥലത്തെ പ്രധാന എല്ലു രോഗവിദഗ്ധന്റെ പരിശോധനാ മുറി
“എന്തു പറ്റിയതാ‍...?” - ഡോക്റ്റര്‍

അതിനു അമ്മായിയാണ് മറുപടി പറഞ്ഞത്.

“എന്തു ചെയ്യാനാ ഡോക്റ്ററേ... വെള്ളമടിച്ചേച്ചു വന്നു ഉറങ്ങിക്കിടന്ന മനുഷ്യന്‍ പൊലരാം കാലത്തു എഴുന്നേറ്റു ചെന്നു ഉരലിനിട്ടു തൊഴിച്ചതാ‍...”

Wednesday, May 16, 2007

ബുദ്ധിമാന്മാര്‍ക്കു ഇവിടെ ക്ഷാമമുണ്ടെന്ന് ആരു പറഞ്ഞു..?

പുല്ലശ്ശീരിക്കാര്‍ അതിബുദ്ധിമാന്മാരാണ് (എന്നാണ് അവരുടെ വിചാരം).

“ഓനൊരു പുല്ലശ്ശീരിക്കാരനാ‍...” എന്നൊരു പ്രയോഗം തന്നെ ഞങ്ങളുടെ നാട്ടിലുണ്ട്. കാരണമെന്തെന്നല്ലേ...?. വഴിയെ മനസ്സിലാ‍കും.

പാത്തുമ്മയ്ക്കു ഒരു ആടുണ്ട്.., നല്ല കൊഴുത്ത ആട്. ആടിന് ഇല പറിച്ച് കൊടുക്കുന്ന ജോലി, മോന്‍ ഷുക്കൂറിന്റേതാണ്. ഷുക്കൂ‍ര്‍ ആടിനെ പറമ്പിലൂടെ തീറ്റാനായി കൊണ്ടുപോകും. വലിയ പ്ലാവിന്റെ ചില്ലകള്‍, ആടിന് ഇല തിന്നാന്‍ പാകത്തില്‍ താഴ്തി പിടിച്ചു കൊടുക്കും. ഇതു നല്ല ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. കുറച്ചു കഴിഞ്ഞാല്‍ കൈ കഴക്കും.


ഒരു ദിവസം പതിവുപോലെ പ്ലാവിന്റെ ചില്ല താഴ്തിപ്പിടിച്ചു കൈ കഴച്ചപ്പോഴാണ് ഷുക്കൂറിന് ബുദ്ധിയുദിച്ചത്. ആ‍ടിന്റെ കഴുത്തില്‍ കെട്ടിയ കയറിന്റെ മറ്റേ അറ്റം കൊണ്ടു പ്ലാവിന്റെ കൊമ്പ് വലിച്ചുകെട്ടിയാല്‍ പോരെ, ന്നാ ആടിന് ഇഷ്ടം പോലെ ഇല തിന്നാമല്ലൊ....

“മിടുക്കന്‍...”

ഷുക്കൂര്‍ സ്വയം മുതുകത്തു തട്ടി അഭിനന്ദിച്ചു, പിന്നെ വൈകിയില്ല ആശയം ഉടനെ നടപ്പാക്കി, സ്ഥലം വിട്ടു...


പ്ലാവിന്‍ കൊമ്പത്തു തൂങ്ങിയാടിയ ആടിനെ, കുറെ കഴിഞ്ഞ് നാട്ടുകാര്‍ രക്ഷപ്പെടുത്തി എന്നാണ് കേട്ടത്

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP